ചിന്ത · നുറുങ്ങ്

കൃതാർത്ഥതകൾ അനിവാര്യതകൾ

കൃതാർത്ഥത

ചെയ്യേണ്ട ജോലി തീർത്തതിന്റെ

കാണാൻ കൊതിച്ചത് കണ്ടതിന്റെ

ഒരേ തോണിയിൽ പോകുന്നതിന്റെ

പുതിയൊരു ലൗകികം അറിഞ്ഞതിന്റെ

എന്റെ എന്തോ പങ്കുവെച്ചതിന്റെ

അനിവാര്യത

എന്നെക്കുറിച്ച് എനിക്കുള്ള തൃപ്തിയില്ലായ്മ

അതീതമായതിന്റെ കേൾവികൾ

ചോദ്യങ്ങൾക്ക് ഉത്തരം തേടൽ

ഉള്ളിലെ ഉത്തരങ്ങളുമായി ചേരുംപടി ചേർക്കൽ

ഇതാണെന്നും ഇതല്ലെന്നും പറയൽ

കൃതാർത്ഥത

എന്റെ അഭാവത്തിൽ

ആകാശം ഇടിഞ്ഞു വീഴാഞ്ഞത് കണ്ടതിന്റെ..

ഞാൻ സ്വയം അപ്രസക്തമാകുന്നതിന്റെ

കണക്കുകൂട്ടലുകൾ അവസാനിക്കുന്നതിന്റെ..

ആരുമല്ലാതെ ജീവിക്കുന്നതിന്റെ

ഒന്നിനുമല്ലാതെ ചെയ്യുന്നതിന്റെ

ഉത്തരം അപ്രസക്തമാകുന്നതിന്റെ

ചോദ്യങ്ങൾ അസ്തമിക്കുന്നതിന്റെ

അനുഭവം · നുറുങ്ങ്

ശാന്തി, സമാധാനം

ആരോ പറഞ്ഞതിന് പറയാത്ത മറുപടി
ഉള്ളിൽ തനിയാവർത്തനം നടത്തുന്നത്
ആരും ശരിയല്ല എന്ന് പുലമ്പുന്നത്
പിന്നെയൊരു മരുന്ന് വാങ്ങി വിഴുങ്ങി
എല്ലാം ശരിയാവുന്നത്

ആരോ പറഞ്ഞത് കേൾക്കുവാൻ
കാതുകളില്ലാതെയാകുന്നത്
പലരുടെയും ശരികളെ ശപിച്ച്
സ്വസ്ഥമായുറങ്ങുന്നത്

ഉറഞ്ഞു തീരുന്നത് വരെ ശാന്തമായി കേട്ട്
ശരികളെ സഹതപിച്ചുണ്ടായ
വിഴുപ്പിനെ അലക്കിവെളുപ്പിച്ച്
തോരാനിട്ട് പിന്നെ അന്തം വിട്ടുറങ്ങുന്നത്


അനുഭവം

തിമിരം

കഴിഞ്ഞ വര്‍ഷം ഒരു ശനിയാഴ്ച ദിവസം. അന്ന് അമ്മയ്ക്ക് തിമിരത്തിന്റെ ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു.
ventilatorആശുപത്രിയില്‍ കാലത്ത് നേരത്തേ എത്തണം, കീ ഹോള്‍ ആയതു കാരണം ഒരു മണിക്കൂര്‍ കൊണ്ട് മടങ്ങാം എന്ന് ഡോക്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാട്ടിലുള്ള തല നരച്ച ഭൂരിഭാഗം പേരും ചെയ്ത അഭിപ്രായം കേട്ടതു  കൊണ്ട് ലാഘവത്തോടെയാണ്‌ ആശുപത്രിയിലെത്തിയത്.അവിടെ വെച്ച് “ബാധ്യത ഇല്ലായ്മ” പല വിധത്തില്‍ എഴുതിയ കടലാസ് ആശുപത്രിക്കാര്‍ ഒപ്പിടുവിച്ചു വാങ്ങി, അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി, അമ്മയ്ക്ക് ഭയമില്ലായിരുന്നു. മഴയും ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട് അമ്മ വരാന്തയില്‍ ഇരിയ്ക്കാറുണ്ടായിരുന്നു. കാതടപ്പിയ്ക്കുന്ന ഇടിയും, മിന്നലും ആണെങ്കിലും അമ്മ അവിടെ കസേരയുമിട്ട് ഇരിയ്ക്കും. ഞാനായിരുന്നു അന്ന് അമ്മയെ വരാന്തയില്‍ നിന്ന് ഒരു വിധത്തില്‍ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് ഓടിയിരുന്നത്.
അമ്മയുടെ പേരിന്റെ അര്‍ത്ഥം തന്നെ മിന്നല്‍‌പിണരെന്നാണെന്നും, അതു കൊണ്ടാണ്‌ മിന്നലിനെ പേടി ഇല്ലാത്തത് എന്നുമായിരുന്നു എന്നെ ചെറുപ്പത്തില്‍ ധരിപ്പിച്ചിരുന്നത്.കണ്ണിനാണ്‌ ശസ്ത്രക്രിയയെങ്കിലും, പച്ച വസ്ത്രം ധരിയ്ക്കണം. ഒപ്പിടലൊക്കെ കഴിഞ്ഞ് അതിനു വേണ്ടിയുള്ള മുറിയിലേക്ക് കടന്നു. അകത്ത് ഒരു സിസ്റ്ററും അമ്മയും മാത്രം. ആ സിസ്റ്റര്‍ ആയിരുന്നു ഓരോരുത്തരെയും ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയിരുന്നതും, കഴിഞ്ഞവരെ വേറെ മുറിയിലേക്ക് മാറ്റുന്നതിന്‌ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതും. തടിച്ച് ഉയരം കുറഞ്ഞ് സദാ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു മുപ്പതുകാരി സ്ത്രീ. ആകെ തിരക്കിലായിരുന്നു അവര്‍. മുകള്‍‌ഭാഗത്തെ വശങ്ങള്‍ തുറന്ന മുറിയായിരുന്നതുകൊണ്ട് സംഭാഷണം പുറത്തേക്ക് അവ്യക്തമായി കേള്‍ക്കാമായിരുന്നു. അകത്ത് ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ടായിരുന്നു. ആ ശബ്ദമില്ലായിരുന്നെങ്കില്‍ എല്ലാം വ്യക്തമായി കേള്‍ക്കാമായിരുന്നെന്ന് തോന്നി.

തിരക്കുകാരിയായ സിസ്റ്റര്‍ ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും ഓരോ ആവശ്യത്തിനായി പുറത്തു പോയി വന്നു. അല്പനേരം കഴിഞ്ഞപ്പോള്‍, അകത്തു നിന്ന് അമ്മയുടെ സംഭാഷണം കേട്ടു..
“കുറയ്ക്ക് കുറയ്ക്ക്”
പതിഞ്ഞ സ്വരത്തില്‍ ആയതു കൊണ്ട് പിന്നീട് പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ കാര്യം എന്താണെന്ന് പെട്ടെന്ന് തന്നെ പിടികിട്ടി. അമ്മ ഫാനിന്റെ സ്പീഡ് കുറയ്ക്കാന്‍ പറയുകയായിരുന്നു.

ഫാനിന്റെ സ്പീഡ് കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് നോക്കി. പക്ഷെ തിരക്കുകാരി സിസ്റ്റര്‍ ശ്രദ്ധിയ്ക്കാഞ്ഞതു കാരണം ഫാന്‍ നല്ല സ്പീഡില്‍ കറങ്ങിക്കൊണ്ടേയിരുന്നു.

അധികം വൈകാതെ അവര്‍ തിരക്കിട്ടു പുറത്തേക്ക് പോയി, മുപ്പതു സെക്കന്‍ഡ് കൊണ്ട് തന്നെ തിരിച്ചു വരികയും ചെയ്തു. അന്നേരം അവരുടെ മുഖത്തെ ചിരി കൂസലില്ലായ്മയായി തോന്നി. അത് ഒരു തരം അസ്വസ്ഥത ഉണ്ടാക്കി.




“ഒന്ന് കുറയ്ക്കിത് മോളേ…”, അകത്ത് നിന്ന് വീണ്ടും അമ്മയുടെ ശബ്ദം.
ഫാനിന്റെ സ്പീഡ് ഇപ്പോള്‍ എന്തായാലും കുറയുമെന്ന് കരുതി ഞാന്‍ മുകളിലേക്ക് തന്നെ നോക്കി അല്പ നേരം കൂടി ഇരുന്നു, പക്ഷെ ഒരു മാറ്റവുമില്ല.

“ഒന്ന് ഫാന്‍ കുറയ്ക്കാന്‍ പോലും കഴിയാത്തത്ര തിരക്കുണ്ടോ?”, എന്നൊക്കെ ചിന്തകള്‍ വന്നു. എന്തായാലും, ഇനിയും തിരക്കുകാരി സിസ്റ്റര്‍ സ്പീഡ് കുറയ്ക്കുന്നതും നോക്കി ഇരുന്നിട്ട് കാര്യമില്ല.  അകത്തു കയറി കുറച്ചിട്ടു തന്നെ കാര്യം. സിസ്റ്ററോട് ഒരു ഡയലോഗും കാച്ചണം. ഞാന്‍ എഴുന്നേറ്റു ചെന്ന് വാതിലില്‍ മുട്ടി.
സിസ്റ്റര്‍ വാതില്‍ തുറന്നപ്പോള്‍ നേരെ അകത്തു കയറി.
അമ്മ അവിടെ കസേരയില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു പച്ച വേഷത്തില്‍.

സിസ്റ്റര്‍ : “എന്തേ?”
ഞാന്‍: “ഈ ഫാനിന്റെ റെഗുലേറ്റര്‍ എവിടെയാ?”
സിസ്റ്റര്‍ : “ദാ അവിടെയാ.. എന്തേ?”
റെഗുലേറ്ററിന്റെ സ്പീഡ് നന്നായി കുറച്ചിട്ട് അമ്മയോട് ചോദിച്ചു : “ഇത്ര മതിയോ?”
സംഗതി പിടി കിട്ടാത്തതു പോലെ അമ്മ എന്നെ സംശയത്തോടെ നോക്കി.
ഞാന്‍ സിസ്റ്ററോട് പറഞ്ഞു : “അമ്മ കുറയ്ക്ക് കുറയ്ക്ക് എന്ന് പറയുന്നുണ്ടായിരുന്നു.. കുറച്ച് നേരായി. അതാ വന്നേ. തണുപ്പ് അധികം പറ്റില്ല.”

അമ്മയും സിസ്റ്ററും ഒന്നു പരുങ്ങി. പെട്ടെന്ന് എന്തോ മനസ്സിലായിട്ടെന്നോണം സിസ്റ്റര്‍ ചിരിച്ചു തുടങ്ങി. പിന്നീട് അമ്മയും. എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ പരുങ്ങി.

സിസ്റ്റര്‍ പറഞ്ഞു: “ന്റെ തടി കുറയ്ക്കുന്ന കാര്യമാണ്‌ അമ്മ പറഞ്ഞേ.. ഞാന്‍ പറയുകയായിരുന്നു, ഭക്ഷണം കഴിയ്ക്കാണ്ടുള്ള ഒരു പരിപാടിയ്ക്കും ഇല്ലാന്ന്..”

തടി കുറയ്ക്കുന്നതിനെപ്പറ്റിയായിരുന്നു അകത്ത് സംസാരം എന്ന് അപ്പോഴാണ്‌ പിടികിട്ടിയത്. പറ്റിയ അമളിയോര്‍ത്ത് വേഗം അവിടെ നിന്ന് മുങ്ങി. പതുക്കെ ഒന്നും സംഭവിയ്ക്കാത്തതു പോലെ ബെഞ്ചില്‍ പോയിരുന്നു.
പുറത്ത് ഊഴം കാത്തിരുന്ന ഒരു വല്യമ്മ അകത്തുനിന്ന് ഞാന്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.
വല്ല്യമ്മ – “എന്താ മോനേ പോയേ..?”
ഞാന്‍ പറഞ്ഞു – “ആവാറായോന്ന് നോക്ക്യേതാ..”
വല്ല്യമ്മ – “ന്നിട്ടോ..?”
ഞാന്‍ – “ആയിട്ടില്ല.. ഇത്തിരി കൂടി കഴിയും..”

പാസ്റ്റ് പെര്‍ഫക്റ്റ്

പാവര്‍ട്ടി മുതല്‍ സ്ഥാണുപൃഷ്ഠം വരെ

“ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ” – എന്ന് തുടങ്ങി “കരുണ”യിലെ വരികള്‍ കാണാതെ പഠിച്ച്  അമ്മാമ്മ ഈണത്തോടെ ചൊല്ലുമായിരുന്നത്രേ. അമ്മ ഇത് പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. ഒരു ബ്രൗണ്‍ ബ്ലൗസും, മുണ്ടും ഉടുത്ത് സദാ വീട്ടുപണികളിൽ മുഴുകി നടന്നിരുന്ന അമ്മാമ്മയെ മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ. ഞാന്‍ നാലാം ക്ളാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഓര്‍മ്മയായ അമ്മാമ്മ കവിതകള്‍ ഹൃദിസ്ഥമാക്കി  ചൊല്ലുമായിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മിടുക്കി അമ്മാമ്മ!

“ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെ പോം – ചിന്താവിഷ്ടയായ സീത – ആശാന്‍. അമ്മ പഠിച്ചിരുന്ന കാലത്ത് ഇതൊക്കെ എത്ര പാടി നടന്നിട്ടുള്ളതാണെന്ന് അറിയോ?”, അമ്മ പഴമയിലേക്ക് മടങ്ങി.

“ഇപ്പൊ അതിനു പകരം സിനിമാപാട്ടുകൾ ആവും പാടി നടക്കുക. വന്ന് വന്ന് സിനിമാപാട്ടുകൾ പാടി നടക്കുന്നതും കാണാനില്ല, കേൾക്കുന്നത് കാണാം”, ഞാനോർത്തു.

സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് അമ്മയായിരുന്നു മലയാളം പറഞ്ഞു തന്നിരുന്നത്. അന്നൊരു ദിവസം അമ്മ പഠിച്ച കോളേജിനെ പറ്റി പറഞ്ഞപ്പോൾ ഒരു വാക്ക് പരിചയപ്പെടുത്തിയിരുന്നു. ഞാൻ ആ വാക്ക് മനസ്സിൽ രേഖപ്പെടുത്തിയത് “പൃഷ്ഠലഗ്നം” എന്ന് !

“പൃഷ്ഠലഗ്നം എന്നല്ലേ അവിടുത്തെ മാഷ്‌ പറഞ്ഞ ആ വാക്ക്?”, ഞാന്‍ സംശയത്തോടെ ചോദിച്ചു.

“പൃഷ്ഠ..ലഗ്നം എന്നല്ല.. ശോ.. ഞാന്‍ പറയാം..”, അമ്മ കൗതുകത്തോടെ പഴയ ഒരു കവിതാശകലം ഓര്‍ത്തെടുത്തു – “സ്ഥാണു.. സ്ഥാണുപൃഷ്ഠം!”

അമ്മ പഠിച്ചിരുന്ന കോളേജിലെ നിമിഷകവിയായിരുന്ന ഒരു അധ്യാപകന്‍ നേരമ്പോക്കിനായി  ക്ലാസ്സില്‍ പങ്കു വെച്ച ഒരു കവിതയിലെ വ്യക്തമായി ഓര്‍മ്മയുള്ള ആദ്യത്തെ ഈരടികളിലാണ്‌  “സ്ഥാണുപൃഷ്ഠം” കടന്നു വരുന്നത്. ആ കവിതാശകലത്തിന്‌ അന്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. അതിലെ വാക്കുകളില്‍ പുരണ്ടിരിയ്ക്കുന്നത് ആ കാലഘട്ടത്തിന്റെ നിഷ്കളങ്കമായ ദിവസങ്ങളും, അത് വാര്‍ത്തെടുത്ത രസികനായ അധ്യാപകന്റെ നര്‍മ്മബോധവുമാണ്. ഒരു സന്ദര്‍ഭത്തിന്റെ നേരമ്പോക്കിനു ശേഷം ഇത്രയും നാൾ ഉറങ്ങുകയായിരുന്നു അതിലെ വാക്കുകൾ.

പതിനഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെ – ഏതാണ്ട് അന്‍പത് വര്‍ഷം മുമ്പ് അമ്മ മലയാളം വിദ്വാന്‌ പാവര്‍ട്ടി സാഹിത്യ ദീപിക സംസ്കൃത കോളേജില്‍ പഠിയ്ക്കുന്ന കാലം. ഒരു കൂട്ടം ഗൗരവവും നര്‍മ്മബോധവുമുള്ള അധ്യാപകര്‍, ഭയഭക്തിബഹുമാനത്തോടെ മാത്രം അവരുമായി ഇടപഴകിയിരുന്ന വിദ്യാര്‍ത്ഥികള്‍. നിമിഷകവിതകള്‍ ചൊല്ലുന്നതില്‍ നിഷ്ണാദന്മാരായിരുന്നു  അധ്യാപകരില്‍ പലരും. അമ്മയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം അവരോടുണ്ടായിരുന്ന ബഹുമാനത്തെക്കുറിച്ചും, അവരുടെ പാണ്ഡിത്യത്തെക്കുറിച്ചും. അധ്യാപകരിൽ രണ്ടു പേരായിരുന്നു ജോസ് മാഷും, ശ്രീകുമാരന്‍ മാഷും..

smartwatch

ശ്രീകുമാരന്‍‌ മാഷുടെ വീട് സ്കൂളില്‍ നിന്ന് ഏറെ ദൂരെയായിരുന്നു. സ്ഥലം ഏതാണെന്ന് പിന്നീട് പറയാം. ദിവസവും അവിടെ നിന്ന് പാവര്‍ട്ടി വരെ ബസ്സിനു പോയി വരാറായിരുന്നു പതിവ്.
ദൂരം കാരണം നാലുമണിയ്ക്ക് സ്കൂള്‍ വിട്ടാല്‍ മാഷിനു ബസ്സ് പിടിയ്ക്കാനുള്ള ധൃതിയായിരുന്നു.

ഒരു ദിവസം പതിവ് പോലെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ തിരക്കു പിടിച്ചു നില്‍ക്കുന്ന ശ്രീകുമാരന്‍ മാഷോട്  ജോസ് മാഷ്  അയത്നലളിതമായി ഇങ്ങനെ ചൊല്ലി..

“സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ
പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി”

ഈ കവിതാശകലം അടുത്ത ദിവസം ക്ലാസ്സില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി ജോസ് മാഷ് പങ്കുവെച്ചു. അങ്ങനെയാണ്‌ അമ്മ ഇത് കേള്‍ക്കുന്നത്.

“സ്ഥാണുപൃഷ്ഠ ഗമനോത്സുകസ്സദാ
പ്രാണഭാജന വിയോഗ വിഹ്വലാ”
സ്ഥാണുപൃഷ്ഠമൊഴികെ മറ്റെല്ലാം ഏതാണ്ട് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യമാകും.
ഗമനം, ഉത്സുകം, സദാ, പ്രാണഭാജനം, വിയോഗം, വിഹ്വലം.

“പ്രാണഭാജനത്തിന്റെ വിരഹത്താല്‍ ദുഃഖിതനായി, സദാ അവിടേക്കു പോകാനുള്ള ചിന്തയില്‍  ഉത്സുകനായവനേ..”
മാഷ് താമസിച്ചിരുന്നത് സ്ഥാണുപൃഷ്ഠത്തായിരുന്നു എന്ന് മനസ്സിലാക്കാം.

“എവിടെയാ ഈ സ്ഥാണുപൃഷ്ഠം?”, അമ്മയോട് ചോദിച്ചു.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു – “കുറ്റിപ്പുറം. മാഷുടെ വീട് കുറ്റിപ്പുറത്തായിരുന്നു. അവിടുന്നാ ദിവസവും വന്നു  പോയിരുന്നത്..”.

സ്ഥാണു – കുന്തം, ശാഖകള്‍ ഇല്ലാത്ത കുറ്റി എന്നാണര്‍ത്ഥം.
പൃഷ്ഠം – ശരീരത്തിന്റെ പുറംഭാഗം, പുറം.
അങ്ങനെ കുറ്റിപ്പുറം സ്ഥാണുപൃഷ്ഠം ആയി.

“പ്രീണനായി നിഖിലാനി നിന്ദയന്‍
സ്ഥാണുവല്‍സ്ഥിമിത ഏഷ തിഷ്ഠതി”
ഈ വരികളിൽ സംസ്കൃതത്തിന്റെ പ്രസരം കാരണം, തീർത്തും നിശ്ചയമില്ല. അമ്മ പറഞ്ഞതും, വാക്കുകള്‍ ഗൂഗിൾ ചെയ്തു തപ്പിപ്പിടിച്ചു കണ്ടെത്തിയ അര്‍ത്ഥവുമാണ്‌ പറയുന്നത്. അറിയാവുന്നവര്‍ക്ക് സധൈര്യം തിരുത്താം!

“എല്ലാവരും എന്തൊക്കെ മോശമായി പറഞ്ഞാലും അതിലൊക്കെ സന്തോഷിച്ച് കുറ്റിപ്പുറത്തേക്ക് തന്നെ പോകാനുള്ള ദൃഢനിശ്ചയത്തോടെ ഇവന്‍ നില്‍ക്കുന്നു.”

ഒരധ്യാപകന്‍ വേറൊരു അധ്യാപകനോട് ചൊല്ലിയ ഒരു കവിതാശകലം, അതേ അര്‍ത്ഥത്തില്‍, (ദുര്‍ധരാസുര വൈകല്യമില്ലാതെ!). എല്ലാവരും ഒരേ പോലെ രുചിയ്ക്കുന്നു. പഞ്ചസാര മധുരമാണെന്ന് അറിയുന്നത് പോലെ. അത് പഴമയുടെ സുകൃതമായിരിയ്ക്കും.

കോളേജിലെ ഘടികാരത്തിൽ സമയം നാലോടടുക്കുന്നു. ശ്രീകുമാരന്‍ മാഷ് ഇറങ്ങാനുള്ള ധൃതിയിലാണ്‌. ജോസ് മാഷുടെ മനസ്സില്‍ ഒരു നര്‍മ്മം രൂപപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. സ്ഥാണുപൃഷ്ഠത്തേയ്കുള്ള ബസ് കിതപ്പ് മാറ്റി വിശ്രമിയ്ക്കുകയാണ്. ഒരു കവിത വിരിയാന്‍ നേരമായ പോലെ!

ചിന്ത

വൈഖരികള്‍

halloween-ghost-with-raised-arms-and-tongue-outസംസാരിയ്ക്കുന്ന ഒരു “മാംസക്കഷണമെന്നാണ് ” ചില നേരങ്ങളില്‍
മത്സരിച്ചുണ്ടാകുന്ന വില.
ആര്‍ത്തട്ടഹസിച്ച് മെല്ലെ മറക്കാവുന്നവ – എന്നാണ്‌ ചില വാക്കുകളും പ്രവൃത്തികളും.
പക്ഷെ ഓരോന്നും ഏതോ ഒരു നിമിഷത്തിന്റെ അര്‍ത്ഥത്തോട് ചേര്‍ന്ന്
ശൂന്യമാകാന്‍ തയ്യാറെടുക്കുകയാണ്‌ .
അത് ചില കൈ വിട്ട നിമിഷങ്ങളുടെ അനിവാര്യതയാണ്‌.

കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന കശാപ്പുകാരനെപ്പോലെ
പകച്ചു നില്‍ക്കാന്‍ പോലും കഴിയാതെ
ചില പ്രവൃത്തികള്‍ ചെയ്യേണ്ടി വരുന്ന
കാലക്കേടിന്റെ വൃത്താകൃതിയിലേക്കാണ്‌
സ്നേഹത്തിന്റെ പേരിലായാലും
ചില നേരങ്ങളിലെ വാക്കുകള്‍ കൊണ്ടു പോവുക.

വിതച്ചത് കൊയ്യുന്ന ശാസ്ത്രമാണെന്നിരിക്കെ
“ഉദ്ദേശിച്ചത്..” എന്ന് പിന്നീട് ഒഴിയാന്‍ കഴിയാത്ത വിധം
സ്വന്തമാക്കി അണിയേണ്ടി വരും പറഞ്ഞ വാക്കുകളെ.

“എന്റെ” എന്നു കരുതുന്ന സ്വാതന്ത്ര്യത്തിലും
രഹസ്യമായും, പരസ്യമായും
ഒരു ജീവനെ ബഹുമാനിയ്ക്കുന്ന ശ്രദ്ധയോടെ
സംസാരിയ്ക്കുക, ചിന്തിയ്ക്കുക
എന്ന ലളിതമായ ആശയത്തില്‍ വൈഖരികള്‍ ഒടുങ്ങുമോ?

യോഗം വേണം, നല്ലത് കേള്‍ക്കാനും പറയാനും..

ചിന്ത · നുറുങ്ങ്

ആകാശം

stars (1)

ആകാശത്ത് നിന്ന് ഒരു നക്ഷത്രക്കുഞ്ഞിളകി ദൂരേയ്ക്ക് പറന്നു പോവുന്നത് നോക്കിയിരിക്കുകയാണ്‌ ഉറക്കം വന്നു തുടങ്ങിയ കുട്ടി.
“ഈ പോക്ക് പോയാല്‍ സ്കൂളിന്റെ അടുത്തുള്ള പാടത്ത് ചെന്നു വീഴും..”

കൊച്ചിയും, അറബിക്കടലും കടന്ന് പടിഞ്ഞാട്ടേക്ക് കുതിയ്ക്കുന്ന വിമാനം നോക്കിയിരിയ്ക്കുകയാണ്‌ വിയര്‍പ്പാറ്റിക്കൊണ്ടച്ഛന്‍
“നേരേ പടിഞ്ഞാറ് ഷാര്‍ജയാണോ അതോ സൗത്ത് ആഫ്രിക്കയോ? ഏതാണ്ട് പതിനൊന്ന് മണിയ്ക്ക് ഷാര്‍ജയിലെത്തുമായിരിയ്ക്കും. അല്ലാ ഇവിടത്തെ പതിനൊന്നു മണീന്നു വെച്ചാ അവിടെ എത്രമണിയാണോ ആവോ?”

നടു രണ്ടു തവണ പൊട്ടിച്ച ശേഷം ആകാശത്തേയ്ക്കു നോക്കി കോട്ടുവായിടുകയാണ്‌ അമ്മ. ആകാശത്ത്, നാളേക്കു വേണ്ട സാമ്പാര്‍ കഷണങ്ങളില്‍ വെണ്ടയ്ക്കയുടെ ഒരു കുറവുണ്ട്.
“അവിയല്‍ തന്നെ ഒറപ്പിയ്ക്കാം..”
കഥ

പൊടിമോന്‍

ധൃതിയോടെയുള്ള ഒരു കാൽ വെപ്പിൽ ബാലൻസ് തെറ്റി ചെരുപ്പിൽ നിന്ന് റോഡിലേക്ക് തെറിച്ച്’ വീഴുകയായിരുന്നു.. ചുട്ടുപൊള്ളുന്ന വെയിൽ. വെളുത്ത നിറമുള്ള പൊടിപടലങ്ങൾ അവിടം മുഴുവൻ ഒഴുകി നടക്കുന്നുണ്ട്..

ചെമന്ന പൊടി അങ്കലാപ്പോടെ നാലുപാടും നോക്കി, പതുക്കെ ചുട്ടു പൊള്ളുന്ന റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങാന്‍ ശ്രമിച്ചു. അതുവഴി വന്ന വെളുത്ത നിറമുള്ള ഒരു സിമന്റ് പൊടി ചെമന്ന പൊടിയെക്കണ്ട്  പരിചയപ്പെടാനെന്നോണം തിരക്കി – “ഇവിടെയൊന്നും മുമ്പ് കണ്ടിട്ടില്ലല്ലോ..?”,
ഗുരുത്വാകർഷണത്തോട് പൊരുതിക്കൊണ്ട്  ചെമന്ന പൊടി പറഞ്ഞു, “അങ്ങ് കോഴിക്കോടിനടുത്തുന്നാ..”
“ഓഹോ..! പല സ്ഥലത്തുന്നും ഉള്ള ആൾക്കാരായി ഇപ്പോൾ ഇവിടെ.. കോഴിക്കോട് എവിടെയാ?”, സിമന്റ് പൊടി പരിചയഭാവത്തോടെ വീണ്ടും തിരക്കി.
icon (1)ചെമന്ന പൊടി  തുടർന്നു – “മണ്ണിനടിയിൽ ആയിരുന്നു കാലാകാലങ്ങളായി. വലിയ ഒരു ഉറക്കം – ഓർക്കാൻ കഴിയാത്ത അത്രേം നേരം. ഏതോ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോഴാണ് ആദ്യമായി പുറം ലോകം കണ്ടത്. എന്തെല്ലാം ലോകങ്ങൾ ആണ് പുറത്ത്! പല സ്ഥലത്തും കഴിഞ്ഞു കൂടി. ഇരു ദിശകളിലേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങൾ, അപകടം ഒളിഞ്ഞിരിക്കുന്ന ശരീരങ്ങളും വസ്ത്രങ്ങളും…”

വെളുത്ത പൊടിയെ നിരീക്ഷിച്ചുകൊണ്ട്  ചെമന്ന പൊടി തുടർന്നു – “മഴ പെയ്യുന്നത് വരെ പൂർണ്ണ  സ്വാതന്ത്ര്യം ആണ് എന്നാണ് അവിടെയുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. വെള്ളം തൊട്ടാൽ പിന്നെ ചളിയായി പരിണമിച്ച്  കുറച്ചു കാലം കഴിയണം.. വെയില്‍ ഉദിച്ച് വരണ്ടുണങ്ങുന്നത് വരെ റോഡിലോ വഴിയിലോ അങ്ങനെ കിടക്കണം..  പെട്ടെന്നൊരു ദിവസം ഏതെങ്കിലും ഒരു ബസ്സോ ലോറിയോ ചീറി പാഞ്ഞ് വരുമ്പോഴായിരിക്കും വീണ്ടും ഉണരുക..

ഇലകളും, മരങ്ങളും ആയിരുന്നു എല്ലാവര്‍ക്കും നോട്ടം. അതുകൊണ്ടു തന്നെ അവിടെ കയറിപ്പറ്റാന്‍ നല്ല തിക്കും തിരക്കുമാണ്‌…. കയറിപ്പറ്റിയാല്‍ പിന്നെ അടുത്ത മഴ വരുന്നത് വരെ വേറെ ഇടം തേടേണ്ട. പലപ്പോഴും ചില ഇലകളുടെ അടുത്ത് വരെ എത്തിയിട്ടും ഒട്ടി നില്ക്കാൻ ഇടമില്ലാതെ തിരിച്ചു പോന്നിട്ടുണ്ട്.”, ചെമന്ന പൊടി ഓർത്തെടുത്തു.

“നെറം വേറെയാണെങ്കിലും നമ്മളൊക്കെ ചാർച്ചക്കാരാണല്ലോ”, സിമന്റ് പൊടി അല്പം ചേര്‍ന്നു നിന്നു.. എന്നിട്ട് ആകാംക്ഷയോടെ ചോദിച്ചു – “ഇത്രേം ദൂരത്ത്‌ നിന്ന് ഇവിടെ എങ്ങനെ എത്തിപ്പെട്ടു ?”

“ഒരു സന്ധ്യയ്ക്ക് അപ്രതീക്ഷിതമായി ആ വഴി വന്ന ഒരാളുടെ ചെരുപ്പില്‍ പറ്റിപ്പിടിച്ചുപോയി. എന്തോ വാഹനമാണെന്നാണ്‌ ആദ്യം കരുതിയത്, ചെരുപ്പാണെന്ന് പിന്നീടാണ്‌ മനസ്സിലായത്. കൂടെയുണ്ടായിരുന്നവരെല്ലാം സഹതപിച്ചു –  ഏറിയാല്‍ അഞ്ചോ പത്തോ മണിക്കൂർ അതു കഴിഞ്ഞാല്‍ വെള്ളത്തില്‍ കലരേണ്ടി വരും.
“വെള്ളം തട്ടുമ്പോള്‍ പേടിക്കാനൊന്നുമില്ല”, എന്ന് അനുഭവസ്ഥരും, “ഒരുറക്കം പോലെയാ തോന്നുക” എന്ന് കേട്ടറിവു മാത്രം ഉണ്ടായിരുന്നവരും പോകുന്ന വഴിക്ക് ആശ്വസിപ്പിച്ചു.

ആകെ ആശയക്കുഴപ്പത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. പക്ഷെ ദിവസം, ഒന്നും രണ്ടും മൂന്നും എന്നല്ല.. ആഴ്ചകള്‍ തന്നെ കഴിഞ്ഞു! വെള്ളം കാണുന്നില്ല! ചെരുപ്പ് വെള്ളം തൊടുവിക്കാത്ത ഒരുത്തനായിരുന്നെന്ന് കുറേ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്.. അങ്ങനെ ദാ ഇവിടം വരെ ആ ചെരുപ്പിന്റെ കൂടെ എത്തി..”, ചെമന്ന പൊടി ദീര്‍ഘനിശ്വാസത്തോടെ മുഴുമിപ്പിച്ചു.
പിന്നീട് എന്തോ വിട്ടു പൊയിട്ടെന്ന പോലെ കൂട്ടിച്ചേർത്തു – “ചില മനുഷ്യന്മാരുണ്ട് ഞങ്ങളെ കാണുന്നത് തന്നെ ചരുര്‍ത്ഥിയാണ്‌………. , അവർ മൂക്കും വായും പൊത്തി കാവി നിറമായ  മരങ്ങളെ അവജ്ഞയോടെ നോക്കുന്നത് കാണാം… അവരുടെ ഭാവം കണ്ടാൽ തോന്നും ആ സിഗരറ്റ് മണക്കുന്ന ശ്വാസകോശങ്ങളിൽ കേറാൻ ഞങ്ങൾ തക്കം പാർത്തിരിക്കുകയാണെന്ന്.!

സിമന്റ് പൊടിയും ചെമന്ന പൊടിയും എന്തോ കേട്ടിട്ടെന്ന പോലെ കാതോര്‍ത്തു. ഒരു വലിയ കാറ്റടിക്കുന്ന ശബ്ദം.. അത്  കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. ചെമന്നപൊടി സിമന്റുപൊടിയെ മുറുക്കെപ്പിടിച്ചു. ശക്തിയായി കാറ്റ് വീശിയടിച്ചപ്പോള്‍ രണ്ടുപേരും ഉയര്‍ന്നുപൊങ്ങി. ഒരു നൂറായിരം സിമന്റ്പൊടികള്‍ വേറെയും. ആ പ്രദേശമാകെ വെളുത്ത പൊടിപടലം കൊണ്ട് മൂടി..

അല്പ നേരം കൂടി കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഒരു ചില്ലില്‍ ഇരിയ്ക്കുകയായിരുന്നു.. ചെമന്നപൊടി സിമന്റുപൊടിയെ വിടാതെ പിടിച്ചിട്ടുണ്ട്. ചില്ല് മുഴുവനും ഇത്തിരിപ്പോന്ന സിമന്റ്പൊടികള്‍ പറ്റിച്ചേര്‍ന്ന് ഏതാണ്ട് വെളുത്ത നിറമായിരിയ്ക്കുന്നു. എതിര്‍ദിശയില്‍ ശക്തമായി കാറ്റടിയ്ക്കുന്നുണ്ട്. ചെമന്നപൊടി സിമന്റ്പൊടിയോട് ആശങ്കയോടെ ചോദിച്ചു – “ശരിക്കും ഇതേതാ സ്ഥലം?”
“ഇത് ..”, സിമന്റ് പൊടി പറഞ്ഞു തുടങ്ങുമ്പോഴേക്കും ചെമന്നപൊടി എന്തോ മനസ്സിലാക്കിയിട്ടെന്നോണം പറഞ്ഞു – “ദേ കണ്ടോ.. ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഇലകളിലെ കാവി നിറം കാണുമ്പോഴുള്ള ചില മനുഷ്യന്മാരുടെ അവജ്ഞയെപ്പറ്റി.. ഏതാണ്ട് ഇതിനകത്തിരിക്കുന്നവന്റെ അതേ ഭാവമാണത്.. സിമന്റ് പൊടി ആ ഭാവത്തെ കൌതുകത്തോടെ  നോക്കി നിന്നു…”

ചില്ലിനപ്പുറം കണ്ട ആളുടെ കൈകൾ, അവജ്ഞയോടെ, വെള്ളത്തോടൊപ്പം വൈപ്പർബ്ലെയ്ടിനെ ഇരു വശങ്ങളിലേക്കും വേഗത്തിൽ  പായിച്ചു.. നൂറു കോടി സിമന്റ് പൊടികൾ ഉറക്കത്തിലേക്ക് വീണു, ഒപ്പം ഒരു ചെമന്ന പൊടിയും..

ചിന്ത · നുറുങ്ങ്

ഞാനും നീയും

tree-of-love (1)പ്രണയിക്കുന്നവർക്ക് എല്ലാം അറിയണമെന്നാണ് ശാഠ്യം
ആരും അറിയാത്തിടത്തോളം ചെല്ലാൻ അനുവദിയ്ക്കുക,
ആരോടും പറയാത്തത് പറയുക,
അങ്ങനെ പ്രണയത്തിന്റെ ഉപാധികൾ വിചിത്രമാണ്.

ഉപാധികൾ ഇല്ലാത്ത പ്രണയമുണ്ട്.
നീ നീ എന്നു പറയുന്നതിനെയൊക്കെയും ഞാൻ ഞാൻ എന്നു
പ്രതിധ്വനിപ്പിയ്ക്കുന്ന ചില നേരങ്ങൾ പോലെ..
അവിടെ ഒരാൾ ഒരറ്റത്തു ആർക്കെന്നില്ലാതെ തന്നുകൊണ്ടിരിക്കുന്നു,
മറ്റെയാൾ വേറൊരറ്റത്തു ശ്രദ്ധയോടെ സ്വീകരിച്ചുകൊണ്ടിരിയ്ക്കുന്നു.

രണ്ടു പേരും “ഞാൻ” എന്നു സമ്മതിച്ചവരാണ്.
അതിന്റെ കാരണങ്ങൾ രഹസ്യമാണ്, അദൃഷ്ടവും.

രണ്ടു പേർക്കും ധൃതിയില്ല – ഇന്നൊരു കത്തെഴുതിയാൽ
ജന്മങ്ങൾ കഴിഞ്ഞാവും ചിലപ്പോൾ മറുപടി.

രണ്ടു പേർക്കും പ്രതീക്ഷകളില്ല – വരുമെന്ന് പറഞ്ഞിട്ട്
വരാതിരുന്നാൽ ദുഃഖമില്ല. “വരും, വരട്ടെ” എന്ന് സ്വസ്ഥമായുറങ്ങും.

അപ്പൂപ്പൻതാടികൾ ഒഴുകി നടക്കുമ്പോൾ
കാറ്റ് തീരുമാനിക്കും ഇനിയെവിടെ എന്ന്.

“ഞാനും പിന്നെ ഞാനും മാത്രം”, “എന്റെ ഞാൻ”
അങ്ങനെ എന്തെല്ലാം കുസൃതികളാണ് ഞാനും നീയും തമ്മിൽ.

കഥ

ഫ്യൂഡലിസ്റ്റിന്റെ ഭാര്യ

cooking-on-fireവിവാഹത്തിനു ശേഷം ഭക്ഷണം പാകം ചെയ്ത് തുടങ്ങിയപ്പോഴുണ്ടായ അടിയന്തിരാവസ്ഥ അതിജീവിയ്ക്കാന്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ചില കര്‍മ്മപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. അതോടനുബന്ധിച്ച് കായ്കറികളും ചേരുവകളും നന്നാക്കുന്ന ജോലി, ഉപ്പേരി (തോരന്‍ ) ഉണ്ടാക്കുന്ന ജോലി  എന്നിങ്ങനെ പല അടുക്കളപ്പണികള്‍ക്കും തലയില്‍ തോര്‍ത്തും കെട്ടി ഇറങ്ങിപ്പുറപ്പെട്ടു. അവസരം പോലെ അമ്മ പണ്ട് പാചകത്തില്‍ പ്രയോഗിച്ചിരുന്ന ചില നാടന്‍ ടിപ്സും ഓര്‍ത്തെടുത്ത് കൊടുത്തു – “വളരെ സൂക്ഷിക്കണം ചീരയിലയില്‍ ഉപ്പ് വേഗം പിടിക്കും” – അങ്ങനെയൊക്കെ.
“ഇന്നും ഇന്നലേം അല്ല ഉപ്പ് ഞാന്‍ കാണാന്‍ തുടങ്ങിയെ” എന്ന ഗൂഢമായ മന്ദസ്മിതത്തോടെ ഉപ്പ് വിതറും അവളപ്പോള്‍ .

മുമ്പ് എപ്പഴോ പഠിച്ച “മാക്സിമം യൂടിലൈസേഷന്‍ “, “മള്‍ട്ടി ടാസ്കിംഗ്” എന്നീ ആശയങ്ങള്‍ പാചകത്തിലും പരീക്ഷിയ്ക്കാന്‍ അവള്‍ തയ്യാറായിരുന്നു. അടുപ്പത്ത് ചായ തിളച്ച് ഇറങ്ങാന്‍ നേരമാകുമ്പോഴേക്കും, ചെസ്റ്റ് നമ്പര്‍ വിളിക്കാന്‍ കാത്തു നില്‍ക്കുന്ന മല്‍സരാർത്ഥിയെപ്പോലെ പുട്ടുംകുടം റെഡിയായി ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്‌. അടുപ്പില്‍ നിന്ന് ഒരു പാത്രം ഇറങ്ങി മറ്റൊന്നു കേറാനുള്ള ദൈര്‍ഘ്യം ഒരു സെക്കണ്ടിനു മീതെ ആയാല്‍ അവള്‍ അസ്വസ്ഥയാകുമായിരുന്നു.

തുടക്കത്തില്‍ ഒരു കൂട്ടുകൃഷി മനോഭാവത്തോടെ ഇത്തിരി ആയം കൊടുത്ത്, എല്ലാം ഒന്നു ശരിയാവുമ്പോള്‍ പതുക്കെ അടുക്കളയില്‍ നിന്ന് ഉള്‍വലിയണം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍ . ഫ്യൂഡല്‍ സിനിമകളിലെപ്പോലെ ഭക്ഷണം കാലാവുമ്പോള്‍ കൈയും കഴുകി ഉണ്ണാനിരിക്കുന്ന ഒരു എഭ്യനായി രൂപാന്തരം പ്രാപിക്കുന്ന ദൃശ്യം ഉള്ളി വാട്ടുമ്പോഴെല്ലാം സ്വപ്നം കണ്ടു. അത് ഓര്‍ക്കുമ്പോള്‍ ഊണ് കഴിയുമ്പോളുള്ള കാരണവരുടെ ഏമ്പക്കത്തിന്റെ ആലസ്യം മുഖത്ത് പുഞ്ചിരി വിടര്‍ത്തും.
അപ്പോള്‍ അവള്‍ ചോദിക്കും – “എന്താ വെറുതെ ചിരിക്കുന്നെ?”
“ഒന്നുല്ലടോ..വെറ്തേ..”, ഞാന്‍ പ്രതികരിക്കും.

ഒരു സല്‍ക്കര്‍മ്മം, ഒരു കൈ സഹായം – ആ ഭാവത്തിലായിരുന്നു അടുക്കളയില്‍ എപ്പോഴും ഞാന്‍ നിലയുറപ്പിച്ചത്. അത് വ്യക്തമാക്കുവാനായി ഉള്ളി വാട്ടുന്നതിനിടയില്‍ ഇടയ്ക്കൊക്കെ പത്രം വായിക്കാനും, ഫേസ്ബുക്ക് നോക്കാനും,  “ഹൃദയരാഗം” കാണാനും പോകുക പതിവായിരുന്നു. പക്ഷെ തിരിച്ചു വരുമ്പോള്‍ ഉള്ളി ആരും ഇളക്കാനില്ലാതെ ഒറ്റക്കിരുന്നു മൂത്ത് മൂത്താപ്പന്‍ ആയിട്ടുണ്ടാകും. ഉള്ളിയുടെ ഭാഗം അവള്‍ ഗൌനിക്കാഞ്ഞത് എന്നെ ആശയക്കുഴപ്പത്തില്‍ ആക്കി. എവിടെയോ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നത് പോലെ.

അങ്ങനെയിരിക്കെ ഉള്‍‌വലിയലിന്റെ ഭാഗമായി ഒരു തവണ ഉള്ളി വാട്ടുന്നതിനിടയില്‍ ഹൃദയരാഗം കാണാന്‍ പോയ നേരം.  പാട്ടോരോന്ന് കേട്ട് നേരം പോയതറിഞ്ഞു, പക്ഷെ അനങ്ങിയില്ല. “ഏതോ ജന്മ കല്പനയില്‍ ഏതോ ജന്മ വീഥികളില്‍ ” എന്ന ലാസ്റ്റ് പാട്ടും മൂളി തിരിച്ചു വന്നപ്പോ ഉള്ളിയും ചീനച്ചട്ടിയും തമ്മിലൊരു അവിഹിതം. അവളാണെങ്കില്‍ ചോറ് വാര്‍പ്പും, ചായ തെളപ്പിക്കലും സംയോജിപ്പിച്ചു കൊണ്ടുള്ള മള്‍ട്ടി ടാസ്ക്കിംഗില്‍ വ്യാപൃതയായിരിക്കുന്നു. ഇത്തവണ സംഭവം ഗുരുതരം ആക്കാന്‍ തന്നെ തീരുമാനിച്ചു.. ഉള്ളി മൂത്തത് ശ്രദ്ധിച്ചില്ലെന്നും പറഞ്ഞു സംസാരവും തുടങ്ങി..

ഞാന്‍ – “ഇത് കണ്ടോ!”
അവള്‍ – (മൌനം)

ഞാന്‍ – “ഇതെന്താത്..!”
അവള്‍ – (മൌനം)

ഞാന്‍ – “നോക്ക് – ഒക്കെ ദേ അടീ പിടിച്ചു”
അവള്‍ – (മൌനം)

ഞാന്‍ – “ഛെ….” ( ഉച്ചത്തില്‍ ) വേസ്റ്റ് ആയില്ലേ…..” ( ഉച്ചത്തില്‍ )
അവള്‍ – (മൌനം)

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ അവള്‍ അടുപ്പത്ത് വെച്ച തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചായപ്പൊടി എടുത്തിട്ടു.  എന്നിട്ട് അടുത്തതായി കേറേണ്ട പുട്ടുപാത്രത്തെ ഗ്യാസടുപ്പിനോട് ചേര്‍ത്ത് റെഡിയാക്കി വെച്ചു. അതിനു ശേഷം ഏറെ നേരം തിളയ്ക്കുന്ന ചായയെ നോക്കി നിന്നു.

ഞാന്‍ സംശയത്തോടെ അവളെ നിരീക്ഷിച്ചു. ഭിത്തിയില്‍ പിടിപ്പിച്ച പാത്രംതാങ്ങിയില്‍ അടുക്കി വെച്ചിരുന്ന സ്റ്റീല്‍ പാത്രങ്ങളുടെയും, സ്പൂണുകളുടെയും  ഇടയിലൂടെ മുഖത്തെ ഭാവമാറ്റങ്ങള്‍ കണ്ടു – ആറാം തമ്പുരാനില്‍ നരേന്ദ്രപ്രസാദ് പറഞ്ഞ പോലെ “കണ്ണുകളില്‍ എന്തോ തീക്ഷ്ണമായി കത്തുന്നതു പോലെ..”
“ഞാനൊരാളിവിടെയൊറ്റക്ക്” എന്ന് തുടങ്ങുന്ന ഗാനപ്രവാഹം പൊട്ടിപ്പുറപ്പെടാന്‍ പാകത്തിന് കണ്ണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ സകല ശക്തിയുമെടുത്ത് അവളെ തിരിച്ചു വിളിച്ചു.

രംഗം അതോടെ ശാന്തമായെങ്കിലും, അതുവരെ സല്ക്കര്‍മ്മമെന്ന ഭാവേന ചെയ്തുപോന്ന ചേതമില്ലാത്ത കൈസഹായങ്ങള്‍ , ഒരിക്കലും തിരിച്ചുമാറാന്‍ കഴിയാത്ത വിധം ഉത്തരവാദിത്വമോ, ദിനചര്യയോ ഒക്കെയായി പൂര്‍ണ്ണമായി രൂപാന്തരം പ്രാപിച്ചു എന്ന ഞെട്ടിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കി.

എനിക്കാണെങ്കില്‍ ഫ്യൂഡലിസ്റ്റ് കാരണവരുടെ ഭക്ഷണശീലങ്ങളോടുള്ള അഭിനിവേശം ദിനം പ്രതി കൂടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി വളരെ പണ്ട് ജീവിച്ചിരുന്ന ഒരു ഫ്യൂഡലിസ്റ്റ്‌ മദ്ധ്യവയസ്ക്കനും, അയാളുടെ ഭാര്യയും എന്റെ സ്വപ്നത്തില്‍ വന്നു.. വളരെ പഴക്കം ചെന്ന ഒറ്റപ്പെട്ട ഒരു തറവാട്. പണ്ട് കാണാറുള്ളത്‌ പോലെ കൂട്ടുകുടുംബം ഒന്നും ആയിരുന്നില്ല. പശുവും, തൊഴുത്തും, നെല്‍ കൃഷിയും ഒക്കെ ഉണ്ട് താനും. ഫ്യൂഡലിസ്റ്റ് കാരണവര്‍ അടിയാളന്മാരെക്കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിച്ചിരുന്നു. അയാള്‍ അതു മാത്രമേ ചെയ്തിരുന്നുള്ളൂ. വീട്ടുജോലിയും തൊഴുത്തിലെ ജോലിയും, പിന്നെ വീടിനോട് ചേര്‍ന്നുള്ള പച്ചക്കറികൃഷിയും എല്ലാം ഭാര്യ ഒറ്റയ്ക്ക് തന്നെ നോക്കണം. വല്ല അത്യാവശ്യവും ഉണ്ടായാല്‍ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പാകത്തിന് അടുത്തെങ്ങും ഒരു കുടിലു പോലും ഇല്ല. വീട്ടുജോലിയായാലും പുറത്തെ ജോലിയായാലും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുമായിരുന്നില്ല. സഹായത്തിന്‌ ആളെ വെയ്കുന്ന കാര്യം പറയാന്‍ പോലും അയാളുടെ ഭാര്യക്ക് ഭയമായിരുന്നു. അവര്‍ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം ക്ഷമിച്ചു, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു.

രാത്രി അത്താഴം കഴിഞ്ഞ് ചൂട്ടും കത്തിച്ചു പിടിച്ച് പറമ്പിലൂടെ ഉലാത്തുന്നത് അയാളുടെ ഒരു പതിവ് രീതിയായിരുന്നു.  ആ സമയത്ത് വല്ല തേങ്ങയോ അടയ്ക്കയോ മോഷ്ടിക്കാനായി ശ്രമിയ്ക്കുന്നതെങ്ങാനും കണ്ണില്‍പെട്ടാല്‍ അവരുടെ വസ്ത്രവും, തൊലിയും ഉരിച്ച് വിടുമായിരുന്നു അയാൾ.
ഒരു ദിവസം അത്താഴം കഴിഞ്ഞുള്ള പതിവ് ഉലാത്തലിനിടയ്ക്ക് അയാള്‍ തൊഴുത്തിനടുത്തെത്തി. അതിലെ ഒരു വെളുത്ത പശുവിന്റെ ദേഹത്ത് ചാണകപ്പാട് കണ്ട് അയാള്‍ കലി തുള്ളി. പശുക്കളെ വൃത്തിയായി കുളിപ്പിയ്ക്കാത്തതിന്‌ അയാള്‍ ഭാര്യയെ പുലഭ്യം പറഞ്ഞുകൊണ്ട് അടുക്കളവശത്തേക്ക് പാഞ്ഞു. പാത്രം കഴുകാന്‍  തുടങ്ങുകയായിരുന്ന ഭാര്യ ഭയന്നു വിറച്ച് കൊണ്ട് എഴുന്നേറ്റു. ദേഷ്യത്തോടെ പലതും പുലമ്പിയ അയാൾ തൊഴുത്തിലുള്ള എട്ട് പശുക്കളെയും കുളിപ്പിച്ചിട്ട് ബാക്കി ജോലി ചെയ്‌താല്‍ മതിയെന്ന് തീര്‍ത്തു പറഞ്ഞ ശേഷം വിശ്രമിയ്ക്കാനായി ഉമ്മറത്തേയ്ക്ക് നടന്നു.

ഉറക്കെയൊന്നു കരയാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ക്കവിടെയുണ്ടായിരുന്നില്ല. വീട്ടുജോലി ചെയ്ത് തളര്‍ന്ന ആ സാധു സ്ത്രീ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ മുഖംപൊത്തി. കൈയിലുണ്ടായിരുന്ന വെണ്ണീറിന്റെ തരികള്‍ കണ്ണീരും വിയര്‍പ്പും ചേര്‍ന്നു കലങ്ങിയൊഴുകി. അവര്‍ നിലവിളിച്ചുകൊണ്ട് കിണറ്റിനടുത്തേക്കോടി. അത്രയും കാലം അടക്കി വെച്ചിരുന്ന സങ്കടവും ദേഷ്യവും അണപൊട്ടിയൊഴുകുകയായിരുന്നു. പെട്ടെന്ന് കണ്ണുകള്‍ കോപം കൊണ്ട് കലങ്ങിച്ചുവന്നു. ഒതുക്കിക്കെട്ടി വെച്ചിരുന്ന നീണ്ട മുടിക്കെട്ട് രണ്ടു കൈ കൊണ്ടും ശക്തിയോടെ വലിച്ചഴിച്ചിട്ടു. മുഷിഞ്ഞ ചേലത്തുമ്പു കൊണ്ട് മുഖത്തെ വിയര്‍പ്പും കണ്ണീരും അവർതുടച്ചു. പാളത്തൊട്ടി ദേഷ്യത്തോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയ അലര്‍ച്ച കടിച്ചമര്‍ത്തിക്കൊണ്ട്  കോപത്തോടെ മുറ്റത്തു നിന്ന ചേനത്തൈയിനേക്കാള്‍ ഉയരത്തില്‍  അവർനാലു തവണ ചാടിത്തുള്ളി. കിതപ്പു മാറാത്ത അവര്‍ പലതും നിശ്ചയിച്ചുറപ്പിച്ചിട്ടെന്നോണം അടുക്കളയിലേക്ക് നടന്നു.

ഉച്ചക്ക് ചക്കവെട്ടിയ വെട്ടുകത്തി ചായ്പിലെ ചാക്കിനടിയില്‍ നിന്ന് വലിച്ചെടുത്തു. ചവിണിയും ചക്കപ്പശയും പറ്റിപ്പിടിച്ച ആ വെട്ടുകത്തിയുമായി ഗര്‍ജ്ജിച്ചുകൊണ്ട് അവള്‍ ഉമ്മറത്തേക്ക് പാഞ്ഞു. മയക്കത്തിലേക്ക് വീണു തുടങ്ങിയ ഫ്യൂഡലിസ്റ്റ് ഭാര്യയുടെ അന്നേ വരെ കണ്ടിട്ടില്ലാത്ത  ഭാവപ്പകര്‍ച്ച കണ്ടു പരിഭ്രാന്തനായി. ചാരുകസേരയില്‍ നിന്ന് ചാടിയെണീറ്റ് നിലവിളിച്ചു കൊണ്ടയാള്‍ ഉമ്മറത്തു കൂടി മരണവെപ്രാളത്തോടെ ഓടി. ഉച്ചത്തില്‍ അലറി വിളിച്ചും മുടിയിട്ടലച്ചും വെട്ടുകത്തിയുമായി ഭാര്യ തൊട്ടു പുറകെയുണ്ട്‌.. പ്രാണരക്ഷാര്‍ത്ഥം സകല ദൈവങ്ങളെയും ഉറക്കെ വിളിച്ചു കൊണ്ട് നിസ്സഹായതയോടെ അയാള്‍ ഒരു പരിഹാരത്തിനായി കേണു.

അലര്‍ച്ചയും കോലാഹലങ്ങളും പെട്ടെന്ന് നിലച്ചു. ഒരിലയനക്കം പോലും കേള്‍ക്കാനില്ല, കട്ടയായ ഇരുട്ട് മാത്രം.

“പോ…” (ഘനമുള്ള ഒരു പെണ്‍ശബ്ദം)
ഞാന്‍ ഞെട്ടിയെഴുന്നേറ്റു.
“പരിഹാരത്തിനായി അടുക്കളയിലേക്കു പോ..”, പുതപ്പിനടിയില്‍ നിന്നാണ് അശരീരി.. ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ അതേ ശബ്ദം..
വെള്ളം കോരാന്‍ പോയ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയുടെ ഭാവത്തോടെ അലറിവിളിച്ച് കൊണ്ട് അവള്‍ ചാടി എഴുന്നേറ്റു മുടി അഴിച്ചിട്ടു. മുഖത്ത് വെണ്ണീറും കണ്ണീരും ചേര്‍ന്നുണങ്ങിയ പാടുകള്‍ . നാലു വട്ടം അവള്‍ ഉയരത്തില്‍ കലിതുള്ളിച്ചാടി.

ആ സമയം ഞാന്‍ ദീര്‍ഘവീക്ഷണത്തോടെ അടുക്കളയിലേക്ക് ഓടിപ്പോയി വെട്ടുകത്തി തപ്പിയെടുത്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചു. അലറി വിളിച്ചു കൊണ്ട് അവള്‍ എനിക്ക് പുറകെ കുതിച്ചു പാഞ്ഞെത്തി വെട്ടുകത്തി അസാമാന്യമായ ശക്തിയോടെ പിടിച്ചു വാങ്ങി. വെട്ടുകത്ത് വീശി അട്ടഹസിച്ചു കൊണ്ട് അവള്‍ പറഞ്ഞു – “ഒരെണ്ണം തെകച്ചുണ്ടാക്കീട്ട് ഇവടന്ന് പോയാ മതി”
“ങേ.. അതിപ്പൊ.. എന്താ ഞാന്‍‌?”, ഞാന്‍ ആലില പോലെ വിറച്ചു.
“ഒന്നും കേക്കണ്ട.. എരൂള്ള എന്തെങ്കിലും.. വേം..”, അവള്‍ വെട്ടുകത്തി വീശിക്കൊണ്ട് അലറി. വെട്ടുകത്തിയില്‍ നിന്ന് ചക്കച്ചവിണി എന്റെ മുഖത്ത് വന്നു വീണപ്പോള്‍ ഞാന്‍ പേടിച്ചരണ്ട ആ ഫ്യൂഡലിസ്റ്റാണെന്ന്  തോന്നി.

കൈകള്‍ യാന്ത്രികമായി ഒട്ടും സമയം കളയാതെ എന്തൊക്കെയോ ഭക്ഷണസാധനങ്ങള്‍ പരതിയെടുത്തു. എന്താണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. “നട്ടപ്പാതിരായ്ക്ക് പശൂനെ കഴുകണോടാ” എന്നൊക്കെ അലറിവിളിച്ചു കൊണ്ട് വെട്ടുകത്തിയുമായി അവള്‍ പുറകെത്തന്നെയുണ്ട്.  പ്രാണനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് കിതപ്പോടെ ഞാന്‍ എരുവുള്ള എന്തോ ഒരു വിഭവത്തിന്റെ പാചകം തുടര്‍ന്നു.

അന്ന് കാലത്ത്  അലാറം മുഴങ്ങുന്ന ഒച്ച കേട്ടില്ല. ബോധം വരുമ്പോള്‍ അവള്‍ എന്നെ പിടിച്ചു കുലുക്കുകയാണ്.
“യ്യോ.. ന്നെക്കൊല്ലല്ലേ.. ഞാമ്പരിഹാരം ചെയ്യാന്‍ തൊടങ്ങിയതാണേ..”, ഞാന്‍ ഞെട്ടിപ്പിടഞ്ഞ്  എഴുന്നെറ്റു.
“എന്ത് പരിഹാരം?”, അവള്‍ കാര്യം പിടികിട്ടാത്ത പോലെ ചോദിച്ചു.
“ചക്കപ്പശ ഉള്ള വെട്ടുകത്തി എവടേ? വെണ്ണീറൊക്കെ കഴുകിക്കളഞ്ഞല്ലേ?”, ഞാന്‍ സംശയത്തോടെ ചോദിച്ചു.
“ഹോ..  ചക്ക കണ്ടിട്ട് കൊല്ലം ഒന്നായി.. എന്താ കാര്യം”, അവള്‍ അക്ഷമയോടെ പ്രതികരിച്ചു.
” സത്യം പറ നീ ഫ്യൂഡലിസ്റ്റിന്റെ ഭാര്യയല്ലേ..?”, ഞാന്‍ വീണ്ടും ചോദിച്ചു.
“എനിക്കേ കാലത്ത് വേറെ പണി ഉണ്ട്.”, അവള്‍ മുഖം ചുളിച്ചു കൊണ്ട് അടുക്കളയിലേക്കു നടന്നു.

അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും പോയതിനേക്കാള്‍ വേഗത്തില്‍ തുള്ളിച്ചാടിക്കൊണ്ട് അവള്‍ അതാ തിരിച്ചു വരുന്നു. മുഖത്ത് നൂറ്റിപ്പത്തിന്റെ ബള്‍ബ് കത്തിയ പ്രകാശം.
“അമ്പടാ അപ്പൊ സസ്പെന്‍സ് ആക്കിയതാണല്ലേ..?”, അവള്‍ സന്തോഷത്തോടെ ചോദിച്ചു.
ഞാന്‍ അടുക്കളയിലേക്ക് ഓടിച്ചെന്നു നോക്കി. ചൂട് മാറിയിട്ടില്ലാത്ത ചീനച്ചട്ടിയില്‍ അതാ ഒരു വിഭവം തയ്യാറായി ഇരിക്കുന്നു.
അവള്‍ അതില്‍ നിന്ന് അല്പം എടുത്ത് രുചിച്ചു നോക്കി, “എരു കൂടുതലാ.. എന്നാലും നന്നായിട്ടുണ്ട്.. ഇതൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിട്ടാണോ ഒന്നും അറിയാത്തവരെപ്പോലെ ഇങ്ങനെ…”

അപ്പോഴേക്കും എനിക്ക് സംഗതിയുടെ ഏതാണ്ടൊരു രൂപം കിട്ടി. എന്നാലും ഒരു ധൈര്യത്തിന്‌ വെട്ടുകത്തിയില്‍ ചക്കപ്പശ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇങ്ങനെ പ്രതികരിച്ചു.. “അതേ.. സസ്പെന്‍സ് തന്നെ.. എന്നും.. നീ മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാല്‍ മതിയോ…?”

അന്ന് രാത്രി ആ പഴയ ഫ്യൂഡലിസ്റ്റിന്റെ വീട്ടിലെ അടുക്കളയിലും എരുവുള്ള ഒരു വിഭവം തയ്യാറായിരിക്കണം. ഭാര്യ അത് രുചിച്ചപ്പോള്‍ അയാളിലെ ഫ്യൂഡലിസത്തിന്റെ അണുക്കള്‍ അപ്പൂപ്പന്‍താടികള്‍ പോലെ ആകാശത്തേക്ക് പറന്നു പോയിരിക്കണം!


അന്ന് രാത്രി ഫ്യൂഡലിസ്റ്റ് ഉണ്ടാക്കിയ വിഭവം പരീക്ഷിച്ചു നോക്കുന്നോ?
ചേരുവകള്‍
സോയ ചങ്ക്സ് – 200 ഗ്രാം
ഉരുളക്കിഴങ്ങ് – ഒരെണ്ണം ഇടത്തരം വലുത്  പുഴുങ്ങിയത്
പച്ചമുളക് – നാലെണ്ണം ചെറുതായരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
സവാള – ഒരെണ്ണം  വലുത് / മൂന്ന് എണ്ണം ചെറുത്
തക്കാളി – ഒരെണ്ണം വലുത്
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – ഒരെണ്ണം ഫുള്‍ (ഒരല്ലിയല്ല!)
കറുവപ്പട്ട – രണ്ട് കഷണം
വെളിച്ചെണ്ണ – ആവശ്യത്തിന്‌
കടുക് – ആവശ്യത്തിന്‌
വെള്ളം – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – മുക്കാല്‍ ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ആദ്യമായി സോയചങ്ക്സ് മുങ്ങിക്കിടക്കാന്‍ പാകത്തിനു വെള്ളത്തില്‍ ആവശ്യത്തിന്‌ ഉപ്പും, അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക – ഏകദേശം രണ്ട് മിനുട്ട് നേരം തിളച്ചു കഴിയുമ്പോള്‍ മാറ്റി വെക്കുക.  ചൂട് ആറിയ ശേഷം വെള്ളം ഊറ്റിക്കളയാം(ഇത്തിരി അമര്‍ത്തി വെള്ളം കളഞ്ഞോ). അല്പം വലിയ സോയ ആണെങ്കില്‍ രണ്ടോ നാലോ കഷണങ്ങളായി മുറിക്കാം.
ചീനിച്ചട്ടി അടുപ്പത്ത്  വെച്ച് ഒരു മീഡിയം തീയില്‍ ചൂടായിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ മൂക്കുമ്പോള്‍ കടുക് പൊട്ടിച്ച്, അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ ചതച്ചത് ചേര്‍ത്തിളക്കുക. അല്പം കഴിഞ്ഞ് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചമുളകും, കറിവേപ്പിലയും ചേര്‍ത്ത് വാട്ടുക. പച്ചമുളക് മൂത്ത് തുടങ്ങുമ്പോള്‍ അതിലേക്ക് അരിഞ്ഞ് വെച്ച ഉള്ളി ചേര്‍ത്ത് വാട്ടുക. ഇത്തിരി ഉപ്പും വിതറിക്കൊ.ഉള്ളി നന്നായി വാടിക്കഴിഞ്ഞ് ഇപ്പൊ അടീപിടിക്കും എന്ന അവസ്ഥ ആകുമ്പോള്‍ തീ കുറച്ച് ചെറുതാക്കി അതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഇപ്പൊ ഇത്തിരി സ്റ്റൈല്‍ ആയിട്ടുണ്ടാകും കാണാന്‍‌ . ഇനി അതിലേക്ക് അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് വാട്ടുക. തക്കാളിയും ചേര്‍ന്ന് ഇത്തിരി വാടിക്കഴിഞ്ഞാല്‍ സോയ ചങ്ക്സ് ചേര്‍ത്ത് ഇളക്കുക. സോയ വന്ന പാടേ ഞാന്‍ ഇവിടെ വരേണ്ടവനല്ല എന്ന ഭാവത്തില്‍ കൂട്ടത്തില്‍ കൂടാത്ത പോലെ  കിടക്കും – പക്ഷെ തളരരുത്. അതിലേക്ക് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയത് പൊടിച്ച് ചേര്‍ത്ത് ഇളക്കുക(അല്ലെങ്കില്‍ ചേര്‍ത്ത് ഇളക്കി പൊടിക്കുക – തരം പോലെ). എന്തായാലും ഉരുളക്കിഴങ്ങ്‌ കഷണങ്ങളായി കിടക്കാതെ കൂട്ടിനൊപ്പം ചേരണം.

ഇപ്പൊ സോയാചങ്ക്സ് അല്പം കൂടി മിക്സ് ആയിട്ടുണ്ടാകും – എന്നാലും പൂര്‍ണ്ണമായില്ല. ഒക്കെ ഇപ്പൊ ശരിയാവും. ആവി പോകാത്ത മൂടി കൊണ്ട് മൂടി രണ്ട് മിനിട്ട് അടച്ച് അങ്ങോട്ട് വെച്ചേക്കുക. തുറന്നു കഴിയുമ്പോഴേക്കും സോയചങ്ക് മറ്റു കൂട്ടുകളുടെ കൂടെ ചേര്‍ന്നിട്ടുണ്ടാകും. പതുക്കെ വെള്ളം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സോയ വെള്ളം നന്നായി കുടിക്കും. ദാഹം തീരുവോളം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്തിളക്കുക. ഗിള്‍ ബിള്‍ എന്ന കൊഴ കൊഴാന്നുള്ള തെള വരുമ്പോ വീണ്ടും മൂടി വെക്കുക. രണ്ട് മിനിട്ട് കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക. ഫ്യൂഡല്‍ സോയ മിക്സ് തയ്യാര്‍ ..

യാത്ര

വാഗമൺ വിളിക്കുന്നു

പോകാന്‍ തന്നെ അവസാനം തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചു പേരായിരുന്നു യാത്രയ്ക്കുണ്ടായിരുന്നത്. കാക്കനാട് നിന്ന് വാഗമണിലേക്ക് ഏതാണ്ട് 96 കിലോമീറ്റര്‍ ഉണ്ട്.  വഴി തെറ്റിപ്പോകാതിരിക്കാനായി പ്രധാന സ്ഥലങ്ങൾ കുറിച്ചെടുക്കണമെന്ന് അന്ന് കാലത്ത് പല്ല് തേക്കുമ്പോള്‍ സോണിക്ക് വെളിപ്പെട്ടിരുന്നു. ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൌമനസ്യത്തോടെ അവന്‍ അത് എന്നെ ഏല്പിച്ചു. ഒരു തുണ്ടം കടലാസിലേക്ക് mapല്‍ നിന്ന് ആറ് സ്ഥലങ്ങള്‍ ഞാന്‍ പെറുക്കിയെടുത്ത് എഴുതി – പുത്തന്‍കുരിശ്, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മൂലമറ്റം, വാഗമണ്‍‌.

“രാത്രി അധികം വൈകുന്നതിന് മുമ്പ് തിരിച്ചെത്തണം.. തരപ്പെട്ടാല്‍.. കുറച്ചു ഫ്രൂട്ട്സും വാങ്ങണം”, ഇത്രേം മാത്രമേ അവള്‍ ആവശ്യപ്പെട്ടുള്ളൂ.. “തരപ്പെട്ടാല്‍” എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ ഗതകാലസ്മരണകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തലച്ചോറില്‍ രേഖപ്പെടുത്തി.

സോണിയുടെ വാഹനത്തിന്റെ കന്നി യാത്ര ആയിരുന്നു അത് – രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്കും, വൈകീട്ട് തിരിച്ചും ഉള്ള പതിവ് സഞ്ചാരം മാത്രമേ അതിനു ശീലമുണ്ടായിരുന്നുള്ളൂ.

ആദ്യം ഇന്ഫോപാര്‍ക്കിനു പുറകു വശത്തുകൂടെയുള്ള ഗേറ്റ് വഴി അകത്തു കടക്കണം. മുന്‍വശത്തു കൂടെയാണ് പുത്തന്‍കുരിശ് ചെന്നെത്തുന്ന റോഡ്‌. ആരുടെ കയ്യിലും ഐ.ഡി.കാര്‍ഡില്ല. അതില്ലാതെ ആ പരിസരത്തിനു അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓരോ വണ്ടിയും സൂക്ഷ്മമായി പരിശോധിച്ചിട്ടാണ് അകത്തേക്ക് വിടുക.

വാഹനം ഗെയിറ്റിനടുത്തെത്താറായി . “ഇവന്മാരെ ഒന്ന് വിശദമായി പരിശോധിച്ചേക്കാം”, എന്ന് പറയുമായിരുന്ന ആജ്ഞാനുവർത്തിയായ സെക്യൂരിറ്റി ചേട്ടനെ അത് വഴി പോയ ബംഗാളി പയ്യന്‍ ഒരു സംശയം തീര്‍ക്കാനെന്നോണം വിളിച്ചു. ഒരു നിമിത്തം പോലെ അവിടെ വന്ന വാഗമൺ ദേവതയുടെ സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഗേറ്റ് തുറന്നു തന്നു, ഞങ്ങൾ സുരക്ഷിതരായി അകത്തു കടന്നു.. അങ്ങനെ മങ്ങിതുടങ്ങിയ ശുഭാപ്തിവിശ്വാസം വീണ്ടെടുത്ത് യാത്ര തുടര്‍ന്നു.

വഴികള്‍ പറയാന്‍ ജോളിയുടെ മൊബൈല്‍ അപ്ലിക്കേഷനും, എന്റെ തുണ്ടം കടലാസും മത്സരിച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക്  തിരക്കുള്ള ഏതോ കവലയില്‍ വെച്ച് ഒരോട്ടോറിക്ഷ വന്ന് സ്കൂട്ടറിനെ ഇടിച്ചിട്ടു. ഇടിച്ചത് ഓട്ടോറിക്ഷക്കാരന്റെ ധൃതിയും അശ്രദ്ധയും കാരണമായിരുന്നെങ്കിലും, വീണ സ്കൂട്ടറുകാരന്‍ സാധാരണ രീതിയില്‍ പ്രതികരിക്കാഞ്ഞത് കൌതുകമായിരുന്നു. ചുവാങ് സു പറഞ്ഞത് കേട്ടിട്ടുണ്ടോ?

ഒരാള്‍ പുഴ കടക്കുകയായിരുന്നു
ഇടയ്ക്ക് ഒരു ഒഴിഞ്ഞ തോണി അയാളുടെ തോണിയില്‍ വന്നിടിച്ചു
മുൻശുണ്ഠിക്കാരനായിട്ടും അയാള്‍ ദേഷ്യപ്പെട്ടില്ല
പക്ഷെ  തോണിയില്‍ ഒരാളുണ്ടായിരുന്നെങ്കില്‍
അയാള്‍ കോപത്തോടെ അലറും
ചീത്ത വിളിക്കുന്നത് മറ്റെയാള്‍ കേള്‍ക്കുന്നില്ലെന്നു കണ്ടാല്‍ കൂടുതല്‍ ഒച്ചത്തില്‍ ചീത്ത വിളിക്കും
പിന്നീട് ശപിക്കാന്‍ തുടങ്ങുകയായി.
എല്ലാം തോണിയില്‍ ഒരാളുള്ളത് കൊണ്ട് മാത്രം
തോണി ഒഴിഞ്ഞതായിരുന്നെങ്കില്‍
അയാള്‍ ഒച്ച വെക്കില്ലായിരുന്നു, ദേഷ്യപ്പെടുകയുമില്ലായിരുന്നു.

സ്കൂട്ടറിൽ വന്നത് ചുവാങ് സു ഒന്നും ആയിരുന്നില്ല, അയാൾക്ക് അതിന്റെ പുറകേ പോകാൻ സമയം
ഇല്ലായിരുന്നു എന്ന് തോന്നുന്നു – അതിലും വിലകൂടിയ ഒരു ലക്ഷ്യം അയാൾക്കുണ്ടായിരിക്കണം.
വീണ സ്കൂട്ടറും പൊക്കിയെടുത്ത് അയാള്‍ യാത്ര തുടര്‍ന്നപ്പോള്‍ അപകടത്തിന്റെ ആ ലോകം അസ്തമിച്ചു.

പ്രാതലിന്റെ ഊര്‍ജം എരിഞ്ഞടങ്ങുന്നത് വരെ വീണ്ടും നിര്‍ത്താതെയുള്ള യാത്ര.

ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടല്‍, ഏതോ ഒരു നദിക്കരയില്‍ ആയിരുന്നു. അകത്തു ഓരോ മേശയിലും ഒരു കുഞ്ഞു ഫിഷ്‌ ബൌള്‍. ഓരോ ബൌളിലും രണ്ടോ മൂന്നോ ചെറിയ മത്സ്യങ്ങള്‍.
ഞങ്ങളുടെ മേശക്കു മുകളില്‍ വെച്ച ബൌളില്‍ ഈയിടെ പ്രസവിച്ച ഒരു പൊടിമീനും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ മത്സ്യത്തിന്റെ കാഷ്ഠം ആണെന്നാണ്‌ കരുതിയത്‌, പക്ഷെ വേഗത്തില്‍ കുതിച്ചു ചലിക്കുന്നതു കണ്ടപ്പോഴാണ് ജീവനുണ്ടെന്നു മനസ്സിലായത്‌.
വെറുതെ ജീവിച്ചു കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത് എന്തൊരു ബോറന്‍ ജീവിതമാണ്. പക്ഷെ സമുദ്രത്തിലെ പഴയ സ്വാതന്ത്ര്യബോധം ബൌളിലെ ഓളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ടാവും, വഴികള്‍ ഗോളാകൃതിയില്‍ അവസാനിക്കുമ്പോള്‍ അവരതിനെ അറിയാന്‍ ശ്രമിക്കുന്നുമുണ്ടാകും.

ചിന്തകള്‍ കാട് കയറുന്നതിനു മുമ്പേ – ഭാഗ്യം – വെജിറ്റബിള്‍ ബിരിയാണി വന്നു! ബിരിയാണിയില്‍ കുറച്ചു ചോറും കുറെ മസാലയും. ചോറ് കിട്ടാന്‍ മസാലക്കിടയില്‍ ഏറെ നേരം ഖനനം ചെയ്യേണ്ടിവന്നെങ്കിലും ബിരിയാണി എനിക്കിഷ്ടമായി. തണുത്ത കുടിവെള്ളവും, പഫ്സിന്റെ തോട് പോലുള്ള ഒരു സാധനവും, കറുത്ത വട്ടത്തിനകത്ത് വെളുത്ത പേസ്റ്റ്  ഉള്ള ബിസ്ക്കറ്റും വാങ്ങി അവിടെ നിന്ന് ഇറങ്ങി.
ആദ്യം ഇത്തിരി ദൂരം വഴി തെറ്റി മൂലമറ്റം പവര്‍ ഹൌസിന്റെ ഭാഗമായ ഒരു ഗുഹയ്ക്ക് മുന്നില്‍ ചെന്നെത്തി, ഗുഹയിലെക്കൊരു വഴി മാത്രമായപ്പോള്‍, തെറ്റ് തിരുത്തി ഞങ്ങള്‍ മടങ്ങി.

പോകുന്ന വഴിയില്‍ നിറയെ പച്ചക്കുന്നുകള്‍, തേയിലത്തോട്ടങ്ങള്‍, പേരറിയാത്ത ചെടികള്‍..
ആനയുടെ മണം ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടായിരുന്നു.
വള്ളികള്‍ പോലെ വേരുകള്‍ ഇല്ലാതെ, ചെടികളില്‍ തൂങ്ങി കിടക്കുന്നതു “മൂടില്ലാ താളി”യാണെന്ന് ജോളി പറഞ്ഞു. വേരുകള്‍ ഇല്ലാത്ത അതിജീവന രഹസ്യം വിശദീകരിക്കുവാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും, പിന്നീട് അവന്‍ അതുപേക്ഷിച്ചു.

ഉച്ച തിരിഞ്ഞപ്പോള്‍ വാഗമണിൽ ഉള്ള പൈൻ ഫോറസ്റ്റിനടുത്തെത്തി. പൈന്‍ മരങ്ങളെ കുറിച്ച് ആകെയുള്ള ഓര്‍മ്മ പണ്ട് പഠിച്ച male pine, female pine വ്യത്യാസങ്ങള്‍ മാത്രമായിരുന്നു. പ്ലസ് ടു  വിനു  കൊടൈക്കനാലിലേക്ക് ടൂര്‍ പോയപ്പോള്‍ പൈന്‍ മരത്തില്‍ നിന്ന് ഒരു കുല male pine പറിച്ച് ജിസ്മ ടീച്ചര്‍ക്ക് കൊടുത്തിട്ട്, “ഇത ടീച്ചറെ male pine” എന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.
അന്ന് ടീച്ചര്‍ക്ക് വലിയ സന്തോഷമായി, ടീച്ചര്‍ക്ക് ബോട്ടണി ഹരമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

മെയിൻ റോഡിൽ നിന്ന് ഒരു ഇരുപത് അടി മുമ്പോട്ട് നടന്നാൽ പൈന്‍ഫോറസ്റ്റിനകത്തെത്താം. അവിടെ ആദ്യം അനുഭവപ്പെട്ടത് ഘനമുള്ള നിശബ്ദതയാണ്. പൈൻ മരങ്ങളുടെ സാന്നിധ്യത്തിൽ മുങ്ങി നിൽക്കുന്ന അന്തരീക്ഷം. വീതിയേറിയ കുന്നിൻ ചെരുവിൽ പൈൻ മരങ്ങളുടെ നിലനില്പിന്റെ നിശബ്ദത മാത്രം.

വർഷങ്ങളായി പകലിനും രാത്രിക്കും കാറ്റിനും മഴയ്ക്കും മണ്ണിന്റെ രസവ്യതിയാങ്ങൾക്കും സാക്ഷികളായി പരിചയത്തിന്റെ ഏറ്റക്കുറച്ചിലുകൾ തീണ്ടാതെ ഉത്കൃഷ്ടമായ പാരസ്പര്യത്തിൽ ഒരേ അകലത്തില്‍ ജീവിക്കുന്ന പൈൻ മരങ്ങൾ. ഗർഭപാത്രത്തിലെ നിശബ്ദത ഇതായിരിക്കും, കുറേ നേരം കൂടി അവിടെ അങ്ങനെ നിന്നാൽ വേരുകൾ മുളച്ച് മരമാകാനുള്ള സാധ്യതയുണ്ട്.
“മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ..” എന്ന വരികൾ ഓർമ്മ വന്നു, ആ വരികളിലെ അർത്ഥത്തിന്റെ ഒരു തരം ചുവയും..

ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളും, സന്ദർശകരും പൈൻ മരങ്ങൾക്കിടയിലുള്ള വഴികളിൽ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ട് അവരുടെ യാത്ര ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരു സംഭാഷണത്തിനും പൈൻ മരങ്ങളുടെ നിശബ്ദതയെ ഭേദിക്കാൻ കഴിഞ്ഞില്ല. സംഭാഷണത്തിന്റെ ഇടവേളകളിലെല്ലാം ഘനമുള്ള നിശബ്ദത കുത്തിയൊഴുകി വാക്കുകളെയും, അതിൽ പ്രബലമായിരുന്ന സംഭാഷണ പരമ്പരയുടെ കാരണബീജത്തെയും ശിഥിലീകരിച്ചുകൊണ്ടിരുന്നു.

പൈൻമരങ്ങൾ ഉറങ്ങുന്ന ചെരിഞ്ഞ മലനിരകൾ മുഴുവനും, അതിന്റെ ഉണങ്ങിയ ഇലകൾ മെത്ത വിരിച്ചിരുന്നു. ചെരിഞ്ഞ കുന്നിനു മുകളിലായി വിരിച്ച മെത്തയിലൂടെ ചെരിപ്പ് ഇടാതെ നടന്നില്ലെങ്കില്‍ വീഴുമെന്നു തോന്നും. പൈന്‍മരങ്ങള്‍ പൊഴിച്ച ഇലകളും, മണ്ണും നഗ്നമായ പാദങ്ങളെ സ്നേഹിച്ചിരുന്നു. ചെരുപ്പ് പറഞ്ഞു തേയാറുള്ള യന്ത്രക്കഥകള്‍ കേട്ട് മുഷിഞ്ഞ പാദങ്ങള്‍ മണ്ണിന്റെ സ്വന്തം കഥകളുമായി പറ്റിച്ചേര്‍ന്നു നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ചെറുതായി മഴ ചാറിത്തുടങ്ങി, പൈൻ മരങ്ങൾ ചെറിയ മഴത്തുളികളൊന്നിനെയും നിലത്തെത്തിച്ചിരുന്നില്ല. പൈൻമരത്തോട് ചേർന്ന് നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ ശാഖകളിലൂടെ കിനിഞ്ഞിറങ്ങി വന്ന മഴത്തുള്ളികൾ നെറ്റിയില്‍ വീണു – തണുപ്പ്..!

മഴ കനക്കുന്നതിനു മുമ്പ് തുറസ്സായ ആ സ്ഥലം വിട്ടു..

മൂന്ന് മലകളിലൂടെ നടക്കണം സൂയിസൈഡ്  പോയിന്റില്‍ എത്താന്‍..
മലകളിലൂടെ ആളുകൾ നടന്ന് ഒരു വഴി ഉണ്ടായിരിക്കുന്നു – ഇളം പച്ച മലകളിൽ പുല്ലുകൾ മുളക്കാത്ത ഒരു കറുത്ത വഴി. ചില ഭാഗത്ത്, കൈകള്‍ കോര്‍ത്ത്‌ അകലം പാലിച്ചു നടന്നവര്‍ ഇരട്ട വഴികളും ഉണ്ടാക്കിയിട്ടുണ്ട്.

നല്ല നീരുള്ള പച്ചപ്പുല്ല് കണ്ടിട്ടും ഒരാര്‍ത്തിയുമില്ലാതെ അവിടെ പശുക്കള്‍ അലസരായി ഉലാത്തുകയാണ്.
“വളരെ സെലക്‍റ്റീവ്” ആയിട്ടാണ്‌ ഞങ്ങള്‍ ഇവടത്തെ പുല്ലു തിന്നാറുള്ളതെന്ന് അത് വഴി വന്ന കറുത്ത പശു പറഞ്ഞു.
“ഞങ്ങളൊക്കെ പശുക്കളുള്ള തറവാട്ടീന്ന് തന്നെയാ വന്നിരിക്കുന്നത് …”, എന്ന മറുമൊഴി കേൾക്കാൻ നിൽക്കാതെ വീർത്ത വയറും കുലുക്കി പശു അതിന്റെ പാട്ടിനു പോയി.
വാഗമണിലെ പശുക്കളുടെ ചാണകത്തിന് ആനയുടെ (ആനപ്പിണ്ടത്തിന്റെ) ഗന്ധമാണ്. ഉത്സവത്തിന്റെയൊക്കെ  അതേ ഗന്ധം!

നടന്നും ഓടിയും, മല കയറി.. രണ്ടാമത്തെ മലയുടെ ഇറക്കത്തിൽ ചെറിയ അരുവിയുണ്ട്, അതിൽ സാധാരണക്കാരായ നാടന്‍ മീനുകള്‍. വെള്ളത്തില്‍ കൈകള്‍ ഇട്ടു നോക്കി – ഐസ് വാട്ടറിന്റെ തണുപ്പ്,  കൈ കൊണ്ടു തുഴഞ്ഞപ്പോള്‍ അടിത്തട്ടിലെ ചെളിയുടെ ഒരു പാളി ഇളകി മറഞ്ഞു വെള്ളത്തില്‍ വ്യാപിച്ചു, സമയമെടുത്തു അത് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാവാന്‍..
മീനുകളില്‍ ഒരെണ്ണം കൈ വെള്ളയില്‍ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു, വരാഞ്ഞപ്പോള്‍ കൈവെള്ളയിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു – എല്ലാവരും പ്രാണവെപ്രാളത്തോടെ  പരക്കം പായുകയായിരുന്നു. “വെള്ളം ഇളക്കി മറിച്ചതും പോര ഇനി ഇപ്പൊ കയ്യില്‍ കേറ്റി താലോലിക്കണം.. അശ്രീകരം..”, ശക്തമായി പ്രതികരിച്ച ശേഷം മത്സ്യങ്ങള്‍ കൂട്ടത്തോടെ സ്വസ്ഥതയിലേക്ക് പലായനം ചെയ്തു. പാടം കവിഞ്ഞു റോഡിലുണ്ടായ വെള്ളക്കെട്ടില്‍ പണ്ട് സ്ഥിരമായി ചെയ്തിരുന്ന കാല്‍പാദം കൊണ്ട് ചെരിച്ചു വീശിയുള്ള മീന്‍പിടുത്തം മറന്നിട്ടില്ല, അത് ചെയ്യണ്ടെന്നു തോന്നി.

നടന്ന് നടന്ന് അറ്റത്തെത്തി.. കോട അടിച്ച് കയറുന്നുണ്ടായിരുന്നെങ്കിലും, കാഴ്ച മറഞ്ഞിരുന്നില്ല.. ദൂരത്തിലും, താഴ്ചയിലും കണ്ട മലനിരകളുടെ ചിലഭാഗങ്ങള്‍ക്ക് കടും പച്ചനിറങ്ങളും, വെയില്‍ വീണ ഭാഗങ്ങള്‍ക്ക് വെട്ടി തിളങ്ങുന്ന ഇളം പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളും.. ഏതാണ്ട് ജംഗിള്‍ബുക്കില്‍ മൗഗ്ളി അമ്പിളിമാമന്റെ അടുത്തേക്ക് ചാടുന്ന ആ മുനമ്പില്‍ നിന്നുള്ള ദൃശ്യം. അറ്റത്ത്‌ ചെന്ന് നിന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി, ഗുരുത്വാകര്‍ഷണം ശരിക്കും അനുഭവപ്പെട്ടു. കുറെ നേരം അവിടെ സിഗരറ്റ്‌ ഇല്ലാതെ പുകവിട്ട ശേഷം തിരിച്ചു നടന്നു.

വരുന്ന വഴിക്ക് പുല്ലിനു മൂല്യച്യുതി വരുത്തിയ അഹങ്കാരികളായ കുറെ പശുക്കള്‍ക്കിടയില്‍ ഓടിക്കയറി അടിയന്തിരാവസ്ഥ സൃഷ്ടിച്ചു. കറുത്ത വഴികളുള്ള പച്ച മലകളും, പശുക്കളും, മൂന്ന് പേര്‍ കള്ളു കുടിച്ചു പുലമ്പിയ ലഹരിയുള്ള ആദ്യത്തെ മലയും താണ്ടി ഞങ്ങള്‍ വാഹനത്തിനടുത്ത് തിരിച്ചെത്തി.

ഇടയ്ക്ക് വെച്ച് ഒരു ചായ കുടിച്ച ശേഷം ഞങ്ങള്‍ വാഗമണിനോട് യാത്ര പറഞ്ഞു. കടയെല്ലാം അടയ്ക്കുന്നതിന് മുമ്പേ, ധൈര്യത്തിനായി ഒരു കിലോ ആപ്പിള്‍ വാങ്ങി കയ്യില്‍ കരുതി.

വാഗമണ്‍ ദേവതയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അന്ന് രാത്രി കണ്ടു, ഒരു വാഹനം ചുരം ഇറങ്ങി വരുന്ന ദൃശ്യം. ദൂരെ എവിടെയോ വാഗമണിലേക്ക് യാത്ര ചെയ്യാന്‍ ആരോ തയ്യാറെടുക്കുന്നുള്ളത് പോലെ.. സ്വപ്നത്തിലെ കാതുകള്‍ കൂര്‍പ്പിച്ചു വാഗമണ്‍ ഉറങ്ങി.